Tuesday, February 22, 2011

പ്രണയത്തിന്‍റെ വിപ്ലവം

നിശ്വാസമറിയാത്ത പുല്ലാങ്കുഴലില്‍ സംഗീതം ഉറഞ്ഞുതന്നെ കിടന്നു ..
നിഴലുകള്‍ നിഴലുകളോട് ഏറ്റുമുട്ടി രക്തസാക്ഷികളായി ...
നിന്‍റെ  കണ്ണിലെ അഗ്നിയില്‍
എന്‍റെ ദുര്‍ബ്ബല നോട്ടങ്ങള്‍ ആത്മഹത്യ ചെയ്തു ...
പരിഹാസത്തലപ്പു കൊണ്ട് എന്‍റെ ചിരികള്‍ കീറി മുറിക്കപ്പെട്ടു ...
വിലയേറിയ കുപ്പായങ്ങളുടെ മിന്നിത്തിളക്കങ്ങള്‍ കൊണ്ടാണ്
നീയെന്‍റെ  കാഴ്ചയെടുത്തത് ...
പാരമ്പര്യത്തി ന്‍റെ  ഹുങ്ക് വിളംബരം ചെയ്താണ്  
നീയെന്‍റെ കേള്‍വിയുടച്ചത്..
എന്‍റെ ശബ്ദം നിനക്ക് അസഹനീയമെന്നു നേരത്തെയറിഞ്ഞിരുന്നെങ്കില്‍
ഞാന്‍ മൂകനായ്‌ ജനിക്കുമായിരുന്നു ...
എന്‍റെ രൂപം നിന്നെ അസ്വസ്ഥയാക്കുമെന്നറിഞ്ഞിരുന്നെങ്കില്‍
ജനിക്കാതെയുമിരിക്കാമായിരുന്നു ...
ഇനിയെന്തു ചെയ്യാന്‍ എന്ന ആലോചനയിലാണതു വന്നത് ..!!
എന്‍റെ ശബ്ദം നിന്നെ അലോസരപ്പെടുത്താതിരിക്കാന്‍
നിന്‍റെ  കാതുകള്‍ ഞാനെന്നേയ്ക്കുമായ് അടച്ചു ..!
എന്നെ  കാണുന്നതു നിന്നെ  അസ്വസ്ഥപ്പെടുത്താതിരിക്കാന്‍ 
നിന്‍റെ കണ്ണുകള്‍ ഞാന്‍ ചൂഴ്‌ന്നെടുത്തു..!
ഇപ്പോള്‍ എനിക്കു നീയും നിനക്കു ഞാനും 
അപകര്‍ഷതയുടെ മൂടുപടങ്ങളില്ലാത്ത രണ്ടു ശരികള്‍ മാത്രമാണ് 
കടലിനു നടുവിലെ ഒറ്റപ്പെട്ട ചെറുവഞ്ചിയില്‍ ,
ഉപാധികളില്ലാത്ത പ്രണയത്താല്‍ 
പരസ്പരം കൂട്ട് നല്‍കാം നമ്മുക്ക് ...
ഒന്നിച്ചാദ്യമായ് ഒരു തുഴ തിരയാം നമ്മുക്ക് ...   

Sunday, February 20, 2011

ജന്മാന്തരം



ഞാന്‍ അമ്പത് വരെയെണ്ണും ... നീയൊളിക്കും ...
എന്നും ഞാന്‍ നിന്നെ കണ്ടുപിടിച്ചാണ് കളി അവസാനിപ്പിക്കാറ്...
ഇന്നെന്തേ ....?
എനിക്ക് നിന്നോട് അടങ്ങാത്ത പ്രണയമാണ് ...
മോര്‍ച്ചറികള്‍ക്ക് ശവങ്ങളോടും ..!!!
വെള്ളപ്പുതപ്പിന് നിന്‍റെ  മേലൊട്ടിക്കിടക്കുന്നതിന്‍റെ ഇക്കിളി ...
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍   പൊട്ടക്കിണറിന്‍റെ ആഴങ്ങളിലെ
നിശബ്ധത ‍ ശ്വസിച്ചാണ് നീ മരിച്ചതെന്ന് ...
ഹൃദയത്തില്‍ വേറൊരു ഹൃദയം കണ്ടെത്തിയത് പ്ലാസ്റ്റിക്‌ കവറിലാക്കി ഡോക്ടര്‍ എനിക്ക് തിരിച്ചു തന്നു ...
കളിയായ്‌ പറഞ്ഞത് പോലെ  നീ അടുത്ത ജന്മത്തില്‍ ഒരു പട്ടിയായി ജനിക്കുമായിരിക്കും ...
കന്നിമാസം കാക്കുന്ന ഒരു തെരുവുനായായെങ്കിലും ഞാനും ...

Saturday, February 19, 2011

അടയാളങ്ങള്‍


ശരീരമാകെ പൊള്ളിപ്പൊന്തിയ പ്രണയം...
മഹാവ്യാധി വന്നിട്ടില്ലാത്തവരെല്ലാം പേടിയോടെ അറപ്പോടെ അകന്നു തന്നെ...
ഒരുവട്ടം വന്നിട്ടുള്ളവര്‍ തിരിഞ്ഞു നോക്കാനെങ്കിലും കാട്ടിയത് ദയ ..
പൊട്ടിയൊലിക്കുന്ന കുമിളകളുടെ സുഖം പകര്‍ന്നതിന് നിമിഷങ്ങളുടെ കണക്കു പറച്ചില്‍ ...
വിരഹത്തിന്‍റെ  വിരിച്ചിട്ട വേപ്പിലകളില്‍ നഗ്നനായ് ഞാന്‍ ..
ഇനിയെണീക്കയുണ്ടാവില്ലെന്ന്  ചായക്കടയില്‍ ചര്‍ച്ച ...
ചെറുപ്രായത്തിലീഗതിവന്നല്ലോയെന്ന്  അടുക്കലമൂലയില്‍ കുശുകുശുപ്പ്...
പേടിത്തൊണ്ടന്‍മാര്‍ക്ക്  വേഗത്തില്‍ പകരുമെന്ന് അനുഭവ  
സാകഷ്യങ്ങള്‍  ..
എല്ലാത്തിനുമൊടുക്കം കോടീശ്വരനായ രോഗാണു വാഹകനായി എന്‍റെ ഉയിര്‍ത്തെണീല്പ്പ് ...
ഉണങ്ങിത്തുടങ്ങിയ വ്രണങ്ങള്‍ക്ക് മുകളില്‍ ഓര്‍മ്മകളുടെ പൊറ്റ...
ഉരം വന്ന ഹൃദയം കൊണ്ടുരച്ചുതേച്ച്‌ കലക്കിവെച്ച  
തിരിച്ചറിവുകളില്‍ ഒരു കുളി ...
ദേഹമാകെയും മുഖത്തും ഹൃദയത്തിലും ബാക്കിയാവുന്നത് വന്നുപോയ നഷ്ടപ്രണയത്തിന്‍റെ അടയാളങ്ങള്‍ ... 
 
 
(  ഹേ സുഹൃത്തേ... നിങ്ങളിപ്പോഴുമിതും വായിച്ചിവിടെ നില്‍ക്കുകയാണോ?   ദൂരെയകന്നു പോവുക !!!
   പൊള്ളിപ്പൊന്തുന്ന,അറയ്ക്കുന്ന,അകറ്റുന്ന,നഗ്നനാക്കുന്ന,വേദനിപ്പിക്കുന്ന,അടയാളങ്ങള്‍ ബാക്കിയാക്കുന്ന, മരണം പോലുമെത്താവുന്ന  ഈ മഹാവ്യാധി നിങ്ങളിലേക്കു കൂടി പകര്‍ത്താന്‍ എനിക്കാഗ്രഹമില്ലാഞ്ഞാണ്...)     

Saturday, February 12, 2011

പരീക്ഷ




 ഒന്നരപ്പുറത്തില്‍ കവിയാതെ ഉത്തരമെഴുതാനുള്ള ചോദ്യത്തിന്
ഒന്നുമെഴുതാതെ തോറ്റത് എന്‍റെ തെറ്റ് ....

എനിക്ക് നിന്നോടുള്ള പ്രണയത്തിന് ശാസ്ത്രീയ വിശദീകരണമെന്തെന്നുള്ള
ഒറ്റച്ചോദ്യം മാത്രമിട്ടതാണ് നിന്‍റെ തെറ്റ് ...

ഒന്നു നീയറിഞ്ഞില്ലെന്നു തോന്നുന്നു ...
ഈ പരീക്ഷയില്‍ തോറ്റത് ഞാനല്ല ...നമ്മളാണെന്ന് ..!!!



ഭ്രാന്ത്‌


 ഈ അടിച്ചമര്‍ത്തലുകള്‍ക്കിടയില്‍ എന്തിന് അനങ്ങാതിരിക്കണം ?
                                       ...നിങ്ങള്‍ കുതറുക...
ഈ മൂടിവെക്കലുകള്‍ക്കിടയില്‍ എന്തിന് മിണ്ടാതിരിക്കണം ?
                                  ...നിങ്ങള്‍ വിളിച്ചു പറയുക...
ഒളിപ്പോരല്ലാ
ത്തതിനാല്‍ വിളിപ്പേരുകളെല്ലാം   സ്വീകരിക്കുക...
ഒടുവിലെന്നെപ്പോലൊരു  ഭ്രാന്തനായ് അഭിമാനത്തോടെ മരിക്കുക... 

Saturday, February 5, 2011

അന്ത്യക്രിയ


 ഇനിയര്‍ദ്ധപ്രാണനായ്   അവശേഷിപ്പിക്കാതെയെന്‍
പ്രാണനൊടുക്കിയകന്നേ പോക നീ ...
ഒരു വെറും കുഴി തീര്‍ത്തതില്‍ നിന്‍ ദുഖങ്ങള്‍ 
എന്നോടൊപ്പം അടക്കുക ...
പാഴായ പ്രണയം മണ്‍കൂന തീര്‍ത്തതിന്മേല്‍
നിന്‍ വെറുപ്പിന്‍ പൂക്കള്‍ വിതറുക...
ഒന്നു ചെറുതായ് ചിരിക്കുക...
ഇനിയര്‍ദ്ധപ്രണയമായ് അവശേഷിപ്പിക്കാതെയെന്‍
പ്രണയമടക്കിയകന്നേ പോക നീ ...

ഒരു പൈങ്കിളി സ്വപ്നം

മഴവില്ല് വാതില്‍ വെച്ച, ആകാശം പന്തല്‍ തീര്‍ത്ത,
നക്ഷത്രങ്ങള്‍ അലങ്കരിച്ച, വെള്ളപ്പരവതാനി വിരിച്ച  
മണ്ഡപത്തിന്‍റെ നടുവില്‍ നീയും ഞാനും....
സ്വയം കീഴടങ്ങിക്കൊണ്ട് നമ്മള്‍ പരസ്പരം പിടിച്ചടക്കുന്ന നിമിഷങ്ങളില്‍
കറുത്ത മേഘങ്ങള്‍ വെള്ളിവെളിച്ചങ്ങള്‍ക്ക് വഴിമാറും..
കിനാവില്‍ നിറമറിയാപ്പൂക്കള്‍ ഒന്നിച്ചു വിടരും...
ഒരായിരം മയില്‍പ്പീലിക്കണ്ണുകള്‍ ഒരുമിച്ച് 
ആനന്ദാശ്രുക്കള്‍ പൊഴിക്കും ...
കടം വാങ്ങിയ കണ്ണുനീര്‍ത്തുള്ളികളെല്ലാം  തിരികെ ചോദിക്കപ്പെടും ...
പണയം വെച്ച ചിരി പേരറിയാത്തൊരാള്‍ കടം തീര്‍ത്തു 
സമ്മാനമായി കൊണ്ടു വരും ...
നിശ്വാസങ്ങള്‍ പുല്ലാങ്കുഴലില്‍ നിറഞ്ഞൊഴുകി 
ദൂരേക്ക് യാത്ര പോകും ...
ദൈവങ്ങള്‍ പല പേരുകള്‍ ഉപേക്ഷിച്ച് ഒന്നാകും ...
നിമിഷങ്ങള്‍ എണ്ണിയിരുന്നയാള്‍ കണക്കു തെറ്റിയതില്‍ 
നാണിച്ചു തലതാഴ്ത്തും ...
കടന്നു പോയവരുടെ അനേകം ശബ്ദങ്ങള്‍ ഒന്നായിച്ചേര്‍ന്ന് 
സംഗീതമായി മുഴങ്ങും...
ദുഖങ്ങള്‍ വളമിട്ടു വിള കാത്തിരുന്നവര്‍ക്ക് സ്വപ്‌നങ്ങള്‍ 
വയലറ്റ് നിറത്തില്‍ പൂക്കും ...
ഇരുളിനപ്പുറത്തെ നിശബ്ദതയില്‍ നിന്ന് ഇവള്‍ 
നീന്‍റെതു മാത്രമെന്നാരോ വിളിച്ചു പറയും...
ഞാനും നീയും നമ്മളാകുന്നതിനു ഗൂഢാലോചന ചെയ്ത പ്രകൃതി മൃദുവായി മന്ദഹസിക്കും ...
മനസ്സ് മനസ്സിനോടും കരങ്ങള്‍ കരങ്ങളോടും 
അധരങ്ങള്‍ അധരങ്ങളോടും ചേര്‍ക്കപ്പെടും ...
നീ എന്‍റെതാകും ... എന്‍റെ പ്രണയമാകും...